ഒരു തടവുകാരന് സ്വന്തമായി അഭിഭാഷകനെ നിയമിക്കാൻ കഴിയില്ലെങ്കിൽ, അത് നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്
ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് വാദിക്കാൻ സർക്കാർ അഭിഭാഷകനെ വേണമെന്ന ആവശ്യവുമായി ഭാര്യ മുസ്‌കാൻ റസ്‌തോഗി. കുടുംബം കൈവിട്ടതോടെയാണ് സർക്കാർ നിയമിക്കുന്ന അഭിഭാഷകനെ വേണമെന്ന ആവശ്യവുമായി മുസ്‌കാൻ ജയിൽ സൂപ്രണ്ടിനെ സമീപിച്ചത്. അതേസമയം, ആൺസുഹൃത്തും കൂട്ടുപ്രതിയുമായ സാഹിൽ ശുക്ല സർക്കാർ അഭിഭാഷകനെ ആവശ്യപ്പെട്ടിട്ടില്ല. നിലവിൽ മുസ്‌കാനും, സാഹിൽ ശുക്ലയും മീററ്റ് ജില്ലാ ജയിലിലാണ്.
സുരക്ഷാ കാരണങ്ങളാൽ, പുതിയ തടവുകാരെ തുടക്കത്തിൽ പുതിയ തടവുകാർക്കുള്ള പ്രത്യേക ബാരക്കിലാണ് പാർപ്പിക്കുന്നത്. അവിടെ വച്ചാണ് മുസ്‌ക്കാനെ കണ്ടത്. കുടുംബം കേസ് നടത്താൻ സഹായിക്കില്ല. അതിനാൽ സർക്കാർ അഭിഭാഷകനെ അനുവദിക്കണമെന്ന് പറഞ്ഞതായും ജയിൽ സൂപ്രണ്ട് വീരേഷ് രാജ് ശർമ്മ പറഞ്ഞു.
ALSO READ: കഞ്ചാവും മോര്‍ഫിനും വേണം; ജയിലില്‍ അക്രമാസക്തരായി മീററ്റ് കൊലക്കേസ് പ്രതികള്‍
"ജയിൽ പരിഷ്കരണ നിയമങ്ങൾ അനുസരിച്ച് എല്ലാ തടവുകാർക്കും നിയമസഹായം ലഭിക്കാനുള്ള അവകാശമുണ്ട്. ഒരു തടവുകാരന് സ്വന്തമായി അഭിഭാഷകനെ നിയമിക്കാൻ കഴിയില്ലെങ്കിൽ, അത് നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അവരുടെ അപേക്ഷ കോടതിയിലേക്ക് അയക്കും. എന്നാൽ സാഹിൽ ശുക്ല ഇതെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. കുടുംബം അഭിഭാഷകനെ ഏർപ്പാട് ചെയ്തില്ലെങ്കിൽ അയാൾക്കും സർക്കാർ അഭിഭാഷകനെ തെരഞ്ഞെടുക്കാം." ജയിൽ സൂപ്രണ്ട് പറഞ്ഞു.
ഇരുവരും ലഹരിക്കടിമകളാണ്. ലഹരി മരുന്ന് ലഭിക്കാനായി ഭക്ഷണം വരെ പ്രതികള്‍ കഴിക്കുന്നില്ല. ഇവര്‍ സ്വയമോ, മറ്റുള്ളവരോടെ അക്രമാസക്തരാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവിൽ മരുന്നുകൾ നൽകുന്നുണ്ട്. ഡോക്ടറുടെയും തൻ്റെയും മേൽനോട്ടത്തിൽ ജയിലിലെ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ നൽകും. കൗൺസിലിംഗിലൂടെയും തെറാപ്പിയിലൂടെയും 10 മുതൽ 15 ദിവസത്തിനുള്ളിൽ അവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാര്‍ച്ച് നാലിന് സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മുസ്‌കാനും സാഹിലും ഹിമാചലിലേക്ക് പോയിരുന്നു. ഇവിടെ ഹോളിയും കേക്കും മുറിച്ച് ആഘോഷിച്ച ശേഷം മാര്‍ച്ച് 17 നാണ് ഇരുവരും തിരിച്ചെത്തിയത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.