മായനാട് സ്വദേശി അമ്പല കണ്ടി സൂരജ് (20) ആണ് മരിച്ചത്
കോഴിക്കോട് ചേവായൂരിൽ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരാൾ മരിച്ചു. മായനാട് സ്വദേശി അമ്പല കണ്ടി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടിയിൽ. സഹോദരങ്ങളായ ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്. ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ചേവായൂർ പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിൽ ഏര്‍പ്പെടുകയായിരുന്നു. സംഘം ചേർന്നുള്ള അതിക്രൂരമായ മർദനത്തിൽ മായനാട് സ്വദേശിയായ സൂരജിന് സാരമായി പരിക്കേറ്റു. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്നു പേരാണ് ചേവായൂര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
കോളേജിൽ വച്ച് സൂരജിൻ്റെ സുഹൃത്തും, മനോജിൻ്റെ മക്കളും തമ്മിലുണ്ടായ പ്രശ്നങ്ങളിൽ സൂരജ് ഇടപെട്ടിരുന്നു. ഇത് ചോദിക്കാൻ ഒരു സംഘം ആളുകൾ സൂരജിനെ കൂട്ടിക്കൊണ്ടുപോകുകയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു എന്നാണ് വിവരം. എന്നാൽ കോളേജിൽ യാതൊരു പ്രശ്നങ്ങളും സൂരജിന് ഉണ്ടായിരുന്നില്ലെന്നും, ഉത്സവപ്പറമ്പിൽ വെച്ച് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചപ്പോൾ തല്ലി തീർക്കാം എന്നാണ് പിടിയിലായ മനോജ് പറഞ്ഞത് എന്നും സൂരജിന്റെ സുഹൃത്തുക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. സൂരജിനെ മർദിച്ച സംഘത്തിൽ ഇരുപതോളം ആളുകൾ ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.