എസ്എഫ്ഐഒയും സിബിഐയും നുണ പറയാൻ മടിയില്ലാത്ത സംവിധാനങ്ങളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് മുഖ്യമന്ത്രി അല്ലെന്നും, സംഘടനാപരമായ തീരുമാനത്തിൻ്റെ ഭാഗമാണതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 75 വയസ് പിന്നിട്ടതിന് പിന്നാലെയാണ് ശ്രീമതിയെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു.
അഖിലേന്ത്യ തലത്തിൽ പ്രവർത്തിക്കുന്ന വനിത എന്ന നിലയിലാണ് കേന്ദ്ര കമ്മിറ്റിയിൽ ഇളവ് നൽകിയത്. കേരളത്തിൽ സംഘടനാ പ്രവർത്തനം നടത്താൻ വേണ്ടി അല്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. നിലമ്പൂരിൽ ഇടത് സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ ആകണമെന്ന് ആർക്കാണ് നിർബന്ധമെന്നും, ഞങ്ങൾ സ്ഥാനാർഥിയെ നിർത്തുമെന്നും ജയിക്കുകയും ചെയ്യുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വീണാ വിജയനെയും കെ. എം. എബ്രഹാമിനെയും എം.വി. ഗോവിന്ദൻ ന്യായീകരിച്ചു. എസ്എഫ്ഐഒയും സിബിഐയും നുണ പറയാൻ മടിയില്ലാത്ത സംവിധാനങ്ങളാണ്. കളവ് ഏറ്റുപറയാൻ മാധ്യമങ്ങൾക്ക് മടിയില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് ആരെയും സംരക്ഷിക്കേണ്ടതില്ലെന്നും, അന്വേഷണം നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കെ. എം. എബ്രഹാമിനെതിരായ കേസിൽ,കോടതി അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നും സിബിഐ നടപടിക്രമങ്ങൾ പൂർത്തിയാക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിജിലൻസ് ഫയലുകൾ കൈമാറാത്തത് ഭരണ പരമായ കാര്യമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത് പിണറായി വിജയൻ വിലക്കിയെന്ന വാർത്ത വസ്തു വിരുദ്ധമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചിരുന്നു. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയെന്നായിരുന്നു മാതൃഭൂമി വാർത്ത നൽകിയത്. ഇത്തരം അടിസ്ഥാനരഹിതമായ വാർത്ത പിൻവലിക്കണമെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു.