എന്നെ മനസിലാക്കി കൊണ്ടുള്ള നിങ്ങളുടെ ഓരോരുത്തരുടെയും ഫോണ്‍ വിളികള്‍ക്കും മെസേജുകള്‍ക്കും നന്ദി
നിവിൻ പോളി
ലൈംഗികാരോപണ പരാതിയിൽ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. വാര്‍ത്തയില്‍ ഒരു തരിമ്പുപോലും സത്യമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. നിയമപരമായി നേരിടുമെന്നും നിവിൻ കുറിച്ചു.
'എന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ പീഡന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ പേരിലാണ് കുറിപ്പ്. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഞാന്‍ ഏതറ്റം വരെയും പോകുന്നതായിരിക്കും. എന്നെ മനസിലാക്കി കൊണ്ടുള്ള നിങ്ങളുടെ ഓരോരുത്തരുടെയും ഫോണ്‍ വിളികള്‍ക്കും മെസേജുകള്‍ക്കും നന്ദി. സത്യം ജയിക്കട്ടെ,' നിവിന്‍ പോളി കുറിച്ചു.
ALSO READ: നിവിന്‍ പോളിക്കെതിരെ പീഡനപരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. കോതമംഗലം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
ദുബായി അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.