ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്
ഡൽഹിയിലെ തമിഴ്നാട് ഹൗസിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഒൻപതരയോടുകൂടിയാണ് ഡൽഹി റസിഡൻ്റ് കമ്മീഷണർക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പത്ത് മണിയോടുകൂടി തന്നെ ഡൽഹി പൊലീസ് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നുംതന്നെ കണ്ടെത്താനായില്ല.
ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചാണ് ഡൽഹി പൊലീസ് പരിശോധന നടത്തിയത്. സ്‌നിഫർ നായ്ക്കളുടെ സഹായത്തോടെയായിരുന്നു പരിശോധന. മുൻകരുതൽ നടപടിയായി ആംബുലൻസുകളും സ്ഥലത്തെത്തിയിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് മഹാദേവൻ ഉൾപ്പെടെയുള്ള ആളുകളാണ് തമിഴ്നാട് ഹൗസിൽ താമസിച്ചിരുന്നത്.
ത്രിഭാഷാ നയത്തിൽ കേന്ദ്ര സർക്കാരും, തമിഴ്നാട് സർക്കാരും തമ്മിലുള്ള വിവാദം കനക്കുന്നതിനിടയിലാണ് ഇത്തരമൊരു ബോംബ് ഭീഷണി സന്ദേശം വരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്നാട് ഹൗസിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.