എന്തെങ്കിലും തെറ്റിദ്ധാരണ ദുരന്തബാധിതർക്ക് മുന്നിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ അതൊന്നും വിലപ്പോകില്ലെന്നും മന്ത്രി നിലപാട് വ്യക്തമാക്കി.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായതിന് സർക്കാർ നൽകുന്ന ഭൂമിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റവന്യൂമന്ത്രി കെ. രാജൻ. അഞ്ച് സെൻ്റ് ഭൂമി എന്നതിൽ സർക്കാർ മുറുകെ പിടിക്കുന്നില്ലെന്നും അതിനേക്കാൾ കൂടുതൽ കൊടുക്കാനാകുമോ എന്ന സാഹചര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
"അഞ്ച് സെൻ്റ് ഭൂമി എന്നതിൽ സർക്കാർ മുറുകെ പിടിക്കുന്നില്ല. അതിനേക്കാൾ കൂടുതൽ കൊടുക്കാനാകുമോ എന്ന സാഹചര്യം പരിശോധിക്കുന്നുണ്ട്. അതിനേക്കാൾ കൂടുതൽ ഭൂമി കൊടുക്കാനാകുമെങ്കിൽ അത് നടത്തിക്കൊടുക്കും. ലഭ്യമായ മുഴുവൻ സഹായവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തെങ്കിലും തെറ്റിദ്ധാരണ ദുരന്തബാധിതർക്ക് മുന്നിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ അതൊന്നും വിലപ്പോകില്ല," മന്ത്രി നിലപാട് വ്യക്തമാക്കി.
"പ്രശ്നങ്ങൾ ഉന്നയിക്കുന്ന ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. ലിസ്റ്റിൽ ഉൾപ്പെടാത്തവരുണ്ടെങ്കിൽ ആ പരാതികൾ പരിശോധിക്കും. വിവാദത്തിന് തിരികൊളുത്തേണ്ട പ്രശ്നമല്ല ഇത്. ആർക്കും പരാതി കൊടുക്കാം. പരാതിയെക്കുറിച്ച് സുതാര്യമായ അന്വേഷണം ഉണ്ടാകും. സർക്കാർ സർക്കാരിൻ്റെ നിലപാട് എടുത്ത് പോകുന്നുണ്ട്. ഒരു പ്രയാസവും ആർക്കും അനുഭവിക്കേണ്ടി വരില്ല," മന്ത്രി കെ. രാജൻ പറഞ്ഞു.
"കഴിഞ്ഞ ഒൻപത് മാസത്തിനിടെ ബജറ്റ് ഉൾപ്പെടെ ഒരു സ്ഥലത്തും കേന്ദ്ര സർക്കാർ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം എടുക്കുന്നത്. അതിനെതിരെ പ്രതിഷേധമുയർന്ന് വരുന്നത് സ്വാഭാവികമാണ്. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരങ്ങൾ ഉയർന്നുവരുന്നതും സ്വാഭാവികമാണ്," റവന്യൂമന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. ദുരന്തബാധിതരായ 81 കുടുംബങ്ങളെയാണ് കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. 10-ാം വാർഡിൽ 42 കുടുംബങ്ങളും, 11-ാം വാർഡിൽ 29ഉം, 12-ാം വാർഡിൽ പത്തും കുടുംബങ്ങളാണ് രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കരട് പട്ടികയുടെ മേലുള്ള പരാതികളും ആക്ഷേപങ്ങളും മാർച്ച് ഏഴ് വരെ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് കാര്യാലയം, വെള്ളരിമല വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് ഹെൽപ് ഡെസ്കുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി സബ് കളക്ടറുടെ ഇ-മെയിലിലേക്കും പരാതി സമർപ്പിക്കാവുന്നതാണ്. പട്ടികയിൽ ഉൾപ്പെട്ടവരിൽ ആരെങ്കിലും അയോഗ്യരാണെന്ന് ഭാവിയിൽ കണ്ടെത്തുന്ന പക്ഷം അവരെ പട്ടികയിൽ നിന്നും ഓഴിവാക്കുമെന്നും ഉത്തരവിൽ പറയുന്നു.