നവകേരള നിർമാണം സാമൂഹ്യനീതിയിൽ അധിഷ്ഠിതമാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു
എം.വി. ഗോവിന്ദൻ
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനായി പുതുവഴി എന്ന നയരേഖയ്ക്ക് സമ്മേളനത്തിൽ ലഭിച്ചത് വലിയ സ്വീകാര്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നയരേഖ വിശദമായി ചർച്ച ചെയ്തു. നവകേരള നിർമാണം സാമൂഹ്യനീതിയിൽ അധിഷ്ഠിതമാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. വികസനം മുരടിപ്പിക്കുക എന്നതാണ് കേന്ദ്ര നിലപാടെന്നും കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ മുന്നോട്ടുള്ള വഴിയെ ഒരു വിഭാഗം മാധ്യമങ്ങൾ തടയുന്നതായും എം.വി. ഗോവിന്ദൻ വിമർശിച്ചു.
വികസനം മുന്നോട്ടു വരുമ്പോൾ ജനവിരുദ്ധമാകരുതെന്നും അടിസ്ഥാനവർഗത്തിനൊപ്പം നിൽക്കുന്നതും ആകണം എന്നതിനാണ് പ്രതിനിധികളുടെ മുൻഗണനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. വികസനത്തിനായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് ചർച്ചയിൽ നിർദേശമുണ്ടായി. ജനവിരുദ്ധമാകുന്ന ഒരു സമീപനവും ഉണ്ടാകില്ല. വികസനരേഖ എൽഡിഎഫിൽ ഉൾപ്പെടെ ചർച്ച ചെയ്യും. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ പിപിപി ഉണ്ടാകില്ല. ചങ്ങാത്ത മുതലാളിത്തത്തിന് എതിരായ ജനോപകാരപ്രദമായ നിലപാടാകും ഉണ്ടാവുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നെഗറ്റീവ് ആയ ഒരു കാര്യത്തിലും പുറകേ പോകാൻ പാർട്ടി തയ്യാറല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ സമൂഹം അണിനിരക്കണം എന്ന പ്രമേയം സമ്മേളനത്തിൽ സി.എസ്. സുജാത അവതരിപ്പിച്ചതായി എം.വി. ഗോവിന്ദൻ അറിയിച്ചു. മനുഷ്യജീവനെ സംരക്ഷിക്കുന്ന തരത്തിൽ വന നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം സി.വി. വർഗീസ് അവതരിപ്പിച്ചു. പുതുതലമുറയെക്കൂടി ആകർഷിച്ച് കാർഷിക മേഖല ശക്തിപ്പെടുത്തണം. സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശക്തമായ പ്രചാരണം വേണം. യൂസർ ഫീസ് ഉൾപ്പെടെയുള്ള വിഭവസമാഹരണം വേണ്ടിവരുമെന്നും വിശദാംശങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയും. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കില്ലെന്നും ജനങ്ങളുടെ സമ്മതിയോടെ ഇക്കാര്യങ്ങൾ നടപ്പാക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വ്യക്തിപരമായ ഒരു വിമർശനവും സമ്മേളന പ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിനെക്കാളും മികച്ച സർക്കാരാണിത്. പാർട്ടി സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നോ എന്ന ചോദ്യത്തിന് എല്ലാത്തരം ചർച്ചയും നടക്കുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
Also Read: 'പ്ലീനങ്ങൾ ഫലം കണ്ടില്ല, തെറ്റായ പ്രവണതകൾ തിരുത്താനായില്ല'; CPIM സംസ്ഥാന സമ്മേളനത്തിൽ വിമർശനം
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ നിർണായക ദിനമായ ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനായുള്ള വികസന നയരേഖയിൽ വിശദമായ ചർച്ച നടന്നു. മുഖ്യമന്ത്രിയുടെ നവകേരള രേഖയെ പ്രതിനിധികൾ പിന്തുണച്ചു. മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ നിർദേശങ്ങളെ ആരും എതിർത്തില്ല. സെസും യൂസർ ഫീസും പാർട്ടി ലൈൻ ആണോ എന്ന് പരിശോധിക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ നീക്കി മുന്നോട്ട് പോകണമെന്നായിരുന്നു പ്രതിനിധികളുടെ നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കിയാൽ തിരിച്ചടി ഉണ്ടാകാതെ ശ്രദ്ധിക്കണം. പാർട്ടി ശത്രുക്കൾ അത് ഉപയോഗിക്കും. ഭൂമി ഏറ്റെടുക്കല്‍ ശ്രദ്ധയോടെ വേണമെന്നും ബംഗാളിൽ സംഭവിച്ചതിന് സമാനമായ സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പ്രതിനിധികൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്‍റെ ആദ്യ ദിനം അവതരിപ്പിച്ച പാർട്ടി പ്രവർത്തന റിപ്പോർട്ടില്‍ നടന്ന ചർച്ചയില്‍ സംസ്ഥാന സെക്രട്ടറി ഇന്ന് വൈകുന്നേരം മറുപടി നല്‍കും.