അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന മകളുടെ പരാതിയിലാണ് വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്
കല്ലറയിൽ നിന്ന് പുറത്തെടുത്ത ആലപ്പുഴ ചേർത്തല സ്വദേശി സജിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന മകളുടെ പരാതിയിലാണ് വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.
ഇന്നലെയാണ് വീട്ടമ്മയായ സജിയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്.അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. മര്‍ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി. സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പൊലീസിനെ സമീപിച്ചത്.
ജനുവരി മാസം എട്ടാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് സോണിയും സജിയുമായി വഴക്കുണ്ടാകുന്നത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതിവീണ് പരിക്കേറ്റന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഒരു മാസത്തോളം ചികിത്സയിലിരിക്കേ ഫെബ്രുവരി ഒമ്പതാം തീയതി സജി മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.
പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എട്ടാം തീയതി ഉണ്ടായ വഴക്കില്‍ സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് മകളുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, റവന്യു വകുപ്പിന്റെ അനുമതി വാങ്ങിയാണ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തത്.