കഴിഞ്ഞ ഫെബ്രുവരി 5നാണ് ഡൽഹിയിൽ നിയമസഭാ വോട്ടെടുപ്പ് നടന്നത്. ആകെ 70 സീറ്റുകളിലേയ്ക്കായി നടന്ന മത്സരത്തിൽ ആകെ 60.42% ആളുകൾ മാത്രമാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. 2008ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണിത്. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
രാജ്യം ഉറ്റുനോക്കിയ ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ആദ്യ ഫലസൂചനകൾ മുതൽക്കേ ബിജെപി വ്യക്തമായ ലീഡുമായി മുന്നേറുകയായിരുന്നു. ബിജെപി 48, ആം ആദ്മി പാർട്ടി 22, കോൺഗ്രസ് 0 എന്നിങ്ങനെയാണ് ലീഡ്. 2015ല്‍ മൂന്ന് സീറ്റും 2020ല്‍ എട്ട് സീറ്റുകളും മാത്രം നേടിയ ബിജെപി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഡൽഹിയിൽ 48 സീറ്റുകളുമായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
മദ്യനയക്കേസിൽ ആരോപണവിധേയരായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയുമടക്കം തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയത് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ ഭാവിക്ക് മേൽ ചോദ്യ ചിഹ്നമുയർത്തുന്നുണ്ട്. ന്യൂ ഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി സ്ഥാനാർഥി പർവേഷ് വർമ്മയോട് പരാജയപ്പെട്ടു. ജംങ്പുരയിൽ മനീഷ് സിസോദിയയും തോറ്റു. കൽക്കാജി മണ്ഡലത്തിൽ നിലവിലെ ഡൽഹി മുഖ്യമന്ത്രിയായ അതിഷി മർലേന വിജയിച്ചതാണ് ആം ആദ്മിക്ക് ഏക ആശ്വാസം. ബിജെപിയുടെ രമേഷ് ബിധുരിയായിരുന്നു അതിഷിയുടെ എതിരാളി. ഇത്തവണത്തെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടികളുടെ വോട്ടുവിഹിതം യഥാക്രമം ബിജെപി 46.39%, ആം ആദ്മി പാർട്ടി 43.47%, കോണ്‍ഗ്രസ് 6.38% എന്നിങ്ങനെയാണ്.
രാജ്യത്തിൻ്റെ ഭരണം നിലനിർത്തിയപ്പോൾ, രാജ്യ തലസ്ഥാനം ഭരിക്കാൻ കഴിയാതെ പോരിനിറങ്ങിയതാണ് ബിജെപി. ഡബിൾ എൻജിൻ സർക്കാർ വാഗ്ദാനങ്ങൾ ഉൾപ്പെടെ ഡൽഹി പിടിച്ചെടുക്കാൻ പതിനെട്ടടവും ബിജെപി പയറ്റിയിരുന്നു. ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്കൊപ്പമാണ് നിലകൊണ്ടത്. 1998 മുതൽ 2013 വരെ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിന് 2015ലും 2020ലും അക്കൗണ്ട് തുറക്കാനായിരുന്നില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ കോൺഗ്രസ് സംപൂജ്യരായി മാറി. എഎപി-ബിജെപി പോരിനിടെ നിലനിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും കളത്തിലിറങ്ങിയത്. എഴുപതിൽ യഥാക്രമം 67, 62 സീറ്റുകൾ വീതം നേടിയാണ് 2015ലും 2020ലും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. എന്നാൽ ഈ നമ്പർ ഇത്തവണ കൂപ്പുകുത്തി 22ലേക്കെത്തി.
കഴിഞ്ഞ ഫെബ്രുവരി 5നാണ് ഡൽഹിയിൽ നിയമസഭാ വോട്ടെടുപ്പ് നടന്നത്. ആകെ 70 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 60.42% പേരാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. 2008ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണിത്. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ 10 വർഷമായി ആം ആദ്മിയാണ് ഡൽഹി ഭരിക്കുന്നത്. ഈ കാലയളവിൽ തന്നെ നിരവധി വിവാദങ്ങളും പാർട്ടി ഉണ്ടാക്കി. മദ്യ അഴിമതി മുതൽ യമുന വിഷജലം വരെ എത്തിനിൽക്കുന്നു എഎപിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ.
Also Read; ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ഡൽഹിയുടെ വിധി കാത്ത് മുന്നണികൾ