സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിമർശനത്തിന് മറുപടി പറയാനില്ലെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു
ശബരിമലയില്‍ ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. സ്പോട്ട് ബുക്കിങ്ങില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വെർച്ച്വൽ ക്യൂ അട്ടിമറിക്കും എന്ന പ്രസ്താവന ആത്മാർഥത ഇല്ലാത്തതാണെന്നും പ്രശാന്ത് വ്യക്തമാക്കി.
ഭക്തരെ ആശങ്കപ്പെടുത്തേണ്ട കാര്യമില്ല. ശബരിമലയില്‍ എത്തുന്നവരുടെ ആധികാരികമായ രേഖയ്ക്ക് വേണ്ടിയാണ് വെർച്ച്വൽ ക്യൂവുമായി മുന്നോട്ട് പോകുന്നത്. ഓരോ ദിവസവും എത്തുന്ന തീർഥാടകരുടെ എണ്ണം മുൻകൂട്ടി അറിയുന്നതിനാൽ തിരക്ക് നിയന്ത്രിച്ച് സുഗമമായുള്ള ദർശന സൗകര്യം ഒരുക്കാന്‍ സാധിക്കും. തീർഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർഥാടനം ഉറപ്പാക്കാൻ അനിവാര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.
ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ രാഷ്ട്രീയമാണെന്നും വെർച്ച്വൽ ക്യൂ ഇതിനുള്ള ഒരു സുവർണാവസരമായി കാണുന്നത് നിഷ്പ്രഭമാകുമെന്നും പ്രശാന്ത് പറഞ്ഞു. ഭക്തരുടെ സുരക്ഷിതത്വവും ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
Also Read: 'സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം, ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവിന്‍റെ കത്ത്
സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിമർശനത്തിന് മറുപടി പറയാനില്ലെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു . എല്ലാ കാര്യങ്ങളിലും ദേവസ്വം മന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായങ്ങളിലേക്ക് കടക്കുന്നില്ലെന്നും സുഗമമായ ദർശനവും ഭക്തരുടെ സുരക്ഷയുമാണ് മുൻഗണനയെന്നും പ്രശാന്ത് പറഞ്ഞു. ശബരിമല സ്പോട്ട് ബുക്കിങ് വിവാദത്തിൽ സർക്കാരിനെയും ദേവസ്വം വകുപ്പിനെയും വിമർശിച്ചായിരുന്നു ജനയുഗത്തിലെ ലേഖനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയത് ഓര്‍മ വേണം. സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ ചാടിക്കുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പരിശോധന നടത്തുമെന്നും പി. എസ്. പ്രശാന്ത് അറിയിച്ചു . ആത്മഹത്യയ്ക്കു ശ്രമിച്ച നന്ദൻകോട് രാജരാജേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരൻ വിപിൻ പവിത്രനെതിരെ നേരത്തെ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ആ പരാതി പരിശോധിച്ചു വരുന്നതിനിടെയാണ് സംഭവം. ചില മാനസിക പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി പറയുന്നു . എന്തു കാരണത്താലാണ് ആത്മഹത്യാശ്രമമെന്ന് പരിശോധിക്കുമെന്നും പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്നും പി. എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തയച്ചു. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
മണ്ഡലകാല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 80,000 ആയി പരിമിതപ്പെടുത്തിയതും സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ബദല്‍ സംവിധാനങ്ങളൊരുക്കുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിരുന്നു.