പുരുഷാധിപത്യ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ അവസ്ഥ എന്താണെന്നുള്ളതിൻ്റെ നഗ്നമായ യാഥാർഥ്യമാണ് ആശാ സമരമെന്നും ഇറോം ശർമിള പ്രസ്ഥാവനയിൽ പ്രതികരിച്ചു
ആശാ സമരത്തിന് ഐക്യദാർഢ്യവുമായി മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. ആശമാർ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെക്കുറിച്ച് അറിഞ്ഞു. ഇന്ത്യയിലെ പുരുഷാധിപത്യ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ അവസ്ഥ എന്താണെന്നുള്ളതിൻ്റെ നഗ്നമായ യാഥാർഥ്യമാണ് ആശാ സമരമെന്നും ഇറോം ശർമിള പ്രസ്ഥാവനയിൽ പ്രതികരിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദത്തെ ജനാധിപത്യ അധികാരികൾ അവഗണിക്കരുത്. ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസം മുഴുവൻ ജോലി ചെയ്യുന്നത് 232 രൂപക്ക് മാത്രമായെന്നത് വിഷമകരമാണ്. ധൈര്യമായി ഐക്യത്തോടെ മുന്നേറണമെന്നും ഇറോം ശർമിള ആശമാരോട് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ രാപകല്‍ സമരം 60ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ആശ വർക്കേഴ്സ് അസോസിയേഷൻ്റെ സമരം തീരാത്തത് സമരക്കാർക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു. സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സമരം നടത്തുന്നവർക്കും ആ താത്പര്യം വേണ്ടേ, എന്നാലല്ലേ അത് തീരൂവെന്നും മുഖ്യമന്ത്രി ചോദിച്ചു. ആശമാരോട് ഏതെങ്കിലും തരത്തിലുള്ള വിരോധം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. 2016 മുതൽ ഇതുവരെ 6000 രൂപയുടെ വർധന വരുത്തി. ഏറ്റവും കൂടുതൽ തുക നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. അത് സമരം ചെയ്യുന്നവർ ആലോചിക്കണം. ഈ തുക നൽകുന്ന സർക്കാരിന് എതിരെയാണോ ഇൻസെൻ്റീവ് ഉയർത്താത്ത കേന്ദ്രത്തിന് എതിരെയാണോ സമരം നടത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസർക്കാർ ഇവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശമാരെ അവഗണിക്കാനല്ല, ചർച്ചയ്ക്കാണ് സർക്കാർ ശ്രമിച്ചത്. അഞ്ചുതവണ അവരുമായി ചർച്ച നടത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കിയിട്ടുണ്ട്. വേതന കുടിശിക തീർത്തു. 26125 ആശവർക്കർമാരാണ് കേരളത്തിൽ ഉള്ളത്. ബഹുഭൂരിപക്ഷവും ഫീൽഡിൽ ജോലിയെടുക്കുന്നു. 21000 ഓണറേറിയവും അഞ്ച് ലക്ഷം വിരമിക്കൽ ആനുകൂല്യവും നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടാണ് അവർക്ക്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ ബോധ്യപ്പെടുത്തിയതാണ്. അനുകൂല സാഹചര്യം ഉണ്ടായാൽ പരിഗണിക്കാം. സമരം ഒരു രീതിയിലും ആരോഗ്യമേഖലയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.