ജലസേചന വകുപ്പിൻ്റെ 15 വർഷം മുമ്പ് തകരാറിലായ ബോട്ടിന് പകരമാണ് പുതിയ ബോട്ട് ഇറക്കിയത്
മുല്ലപ്പെരിയാർ അണക്കെട്ടിലെ കേരളത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശോധനയ്ക്കായി ജലവിഭവ വകുപ്പിൻ്റെ പുതിയ ബോട്ട്. ജലസേചന വകുപ്പിൻ്റെ 15 വർഷം മുമ്പ് തകരാറിലായ ബോട്ടിന് പകരമാണ് പുതിയ ബോട്ട് ഇറക്കിയത്. പത്ത് പേർക്ക് യാത്ര ചെയ്യാനാകുന്ന ബോട്ടാണ് ഇത്. 12 ലക്ഷം രൂപ മുടക്കി നീറ്റിലിറക്കിയ പുതിയ ബോട്ടിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്തുന്നതിനായാണ് ജലവിഭവ വകുപ്പ് പുതിയ ബോട്ട് എത്തിച്ചത്. 12 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ബോട്ട് എത്തിച്ചത്. 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് 45 മിനിറ്റിനുള്ളിൽ തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ നിന്നും മുല്ലപെരിയാര്‍ അണക്കെട്ടിൽ എത്താനാകും.
ഡാമിന്റെയും താഴ്‌വാരങ്ങളില്‍ വസിക്കുന്ന ജനങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായും അണക്കെട്ടിന്റെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ്, ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യം, അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം എന്നിവ നിരീക്ഷിക്കുന്നതിനാണ് പുതിയ ബോട്ട്. മുമ്പ് പൊലീസിന്റെയും വനം വകുപ്പിന്റെയും ബോട്ടുകളാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ആശ്രയിച്ചിരുന്നത്. അടിയന്തിര ഘട്ടങ്ങളിൽ വിവിധ വകുപ്പുകളുടെ ബോട്ടുകള്‍ ലഭിക്കാത്ത അവസ്ഥയും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇത്തരം ആശങ്കകൾക്ക് പരിഹാരമാണ് പുതിയ ബോട്ട്.