ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണമെന്നും അദ്ദേഹത്തിന്റെ സേവനം കോൺഗ്രസിന് ആവശ്യമാണെന്നും കെ. മുരളീധരൻ അറിയിച്ചു
കേരളത്തിൽ ഒരുകാലത്തും കോൺഗ്രസിന് നേതൃക്ഷാമമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിൽ കോൺഗ്രസിന് ഒരു നേതാവിന്റെ അഭാവമുണ്ടെന്ന ശശി തരൂർ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. പലരും അതിനു യോഗ്യരാണ്. ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണമെന്നും അദ്ദേഹത്തിന്റെ സേവനം കോൺഗ്രസിന് ആവശ്യമാണെന്നും കെ. മുരളീധരൻ അറിയിച്ചു.
എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറത്തുള്ളവരുടെ വോട്ടു കൊണ്ടാണെന്ന് കെ. മുരളീധരൻ പറഞ്ഞു. പക്ഷെ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണിയെടുക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയാണെങ്കിലെ ജയിക്കൂ. 1984,1989, 1991 വർഷങ്ങളിൽ എ. ചാൾസ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളിൽ തരൂരിന് മികച്ച രീതിയിൽ സംസാരിക്കാൻ അറിയാം. യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ടെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കോൺഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണമെന്നായിരുന്നു ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞത്. സംസ്ഥാനത്ത് കോൺഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണം. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് കിട്ടിയ ജനപിന്തുണയെ ഉദാഹരിച്ചായിരുന്നു തരൂരിന്റെ നിരീക്ഷണം. ഇത്തരത്തിൽ ഒരു പ്രവർത്തന പദ്ധതി രൂപീകരിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം വട്ടവും കേരള നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. പാർട്ടിക്കപ്പുറമുള്ള പിന്തുണയും സ്വീകാര്യതയുമാണ് തനിക്ക് തിരുവനന്തപുരത്ത് ലഭിക്കുന്നതെന്ന് തരൂർ പറഞ്ഞു. സ്വതന്ത്ര സംഘടനകൾ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളിൽ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയർന്ന് കേൾക്കുന്നതെന്നും തരൂർ പോഡ്കാസ്റ്റിൽ പറഞ്ഞു. പാർട്ടിക്ക് അത് ഉപയോഗിക്കണമെങ്കിൽ താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അങ്ങനെ അല്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി. പാർട്ടി മാറുന്നത് തന്റെ ആലോചനയിൽ ഇല്ല. അതേസമയം, ഒരാൾക്ക് സ്വതന്ത്രനായി നിൽക്കാനുള്ള അവകാശമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.