"ഭർത്താവിന്റെ മരണത്തിന് ശേഷം ദുഃഖാചാരണ കാലയളവ് കഴിഞ്ഞാൽ ഏത് സ്ത്രീക്കും പുറത്തിറങ്ങാം"
കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെതിരായ സഖാഫിയുടെ പ്രസ്താവനയെ വിമർശിച്ച് ജമാഅത്തെ ഇസ്‌ലാമി. നബീസുമ്മയുടെ കുടുംബത്തെ വേദനിപ്പിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബ് റഹ്മാൻ പ്രതികരിച്ചു. വിധവകളുടെ ഒരു മൗലികാവകാശത്തേയും ഇസ്ലാം ഹനിക്കുന്നില്ലെന്നും നബീസുമ്മയ്ക്ക് പിന്തുണ നൽകി പി. മുജീബ് റഹ്മാൻ വ്യക്തമാക്കി.
"നബീസുമ്മയുടെ യാത്രയിൽ തെറ്റില്ല. വിധവയായത് കൊണ്ട് യാത്ര ചെയ്യാൻ പാടില്ല എന്നില്ല. വിധവ ജോലി ചെയ്യുന്നതിലും സമൂഹത്തിൽ ഇടപെടുന്നതിനും തെറ്റില്ല. വിനോദം പുരുഷന്മാർക്കും സ്ത്രീകൾക്കുമാകാം. വിധവകളുടെ ഒരു മൗലിക അവകാശത്തെയും ഇസ്ലാം ഹനിക്കുന്നില്ല. ഭർത്താവിന്റെ മരണത്തിന് ശേഷം ദുഃഖാചാരണ കാലയളവ് കഴിഞ്ഞാൽ ഏത് സ്ത്രീക്കും പുറത്തിറങ്ങാം. കുടുംബത്തെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ന്യായീകരിക്കാവുന്നതല്ലെന്നും മുജീബ് റഹ്മാൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ഭര്‍ത്താവ് മരിച്ച സ്ത്രീ യാത്രകളൊന്നും പോകാതെ പ്രാര്‍ത്ഥനയുമായി ഇരിക്കണമെന്ന സമസ്ത എ.പി വിഭാഗം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ഇബ്രാഹിം സഖാഫി പുഴക്കാട്ടേരിയാണ് പ്രസ്താവന കൊണ്ട് പുലിവാല് പിടിച്ചത്. 25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെയാണ് സഖാഫി വിമര്‍ശിച്ചത്. ദിഖ്‌റും സ്വലാത്തും ചൊല്ലി വീട്ടിലിരിക്കേണ്ട പ്രായത്തില്‍ ടൂര്‍ പോയതും പോരാ, കൂട്ടുകാരികളെ കൂടി വിളിക്കുന്നു എന്നായിരുന്നു സഖാഫിയുടെ പ്രതികരണം.
സഖാഫിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് തിരികൊളുത്തിയത്. ഭര്‍ത്താവ് മരിച്ച ശേഷം മൂന്ന് പെണ്‍മക്കളെ പോറ്റി വളര്‍ത്തിയ നബിസുമ്മ, ഒരു ടൂര്‍ പോയതിനാണോ ഒരാള്‍ ഇത്രയും പറയുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു. സഖാഫിക്കെതിരെ നബീസുമ്മയുടെ മകളും പ്രതികരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നായിരുന്നു മകള്‍ ജിഫ്‌നയുടെ ചോദ്യം. ഉസ്താദിന്റെ വാക്കുകള്‍ ഉമ്മയ്ക്ക് ഏറെ പ്രയാസമുണ്ടാക്കിയെന്നും മകള്‍ പറയുന്നു. എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഉമ്മ കരയുകയാണെന്നും യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയെന്നും മകള്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.