കണക്കുകൾ സത്യസന്ധമായിരിക്കണം, കേന്ദ്രത്തിന് കണക്ക് നൽകേണ്ടത് ഊതിപെരുപ്പിച്ചതാവരുതെന്നും കെ. മുരളീധരൻ പറഞ്ഞു
ചൂരൽമല ദുരന്തത്തെ തുടർന്ന് പുറത്തു വിട്ട കണക്കുകളിൽ സർക്കാരിനെ വിമർശിച്ച് കെ. മുരളീധരൻ. ഏത് കാര്യത്തിനായാലും കണക്കുകൾ ഊതിപെരുപ്പിച്ചത് ശരിയല്ല. മൃതദേഹം സംസ്കരിക്കുന്നതിന് പോലും വലിയ കണക്ക് എഴുതിയത് മരിച്ചവരെ അപമാനിക്കലാണെന്നും കെ. മുരളീധരൻ പറഞ്ഞു. മൃതദേഹം വെച്ച് വിലപേശുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണക്കുകൾ സത്യസന്ധമായിരിക്കണം, കേന്ദ്രത്തിന് കണക്ക് നൽകേണ്ടത് ഊതിപെരുപ്പിച്ചതാവരുതെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
ALSO READ: ചൂരൽമല ദുരന്തം: കേന്ദ്ര സർക്കാരിന് ഊതിവീർപ്പിച്ച കണക്കുകൾ എന്തിന് നൽകുന്നു: രമേശ് ചെന്നിത്തല
പുറത്തു വിട്ട കണക്കുകൾ സുതാര്യമല്ല. ദുരന്ത ബാധിത മേഖലയിൽ ചെലവഴിച്ച തുക പുറത്തു വിടണമെന്നും അദ്ദേഹം പറഞ്ഞു. ആ കാര്യത്തിൽ കേന്ദ്രത്തിനും കൈകഴുകാനാവില്ല. കാൽക്കാശ് പോലും ദുരന്ത ബാധിത മേഖലയ്ക്കായി കേന്ദ്രം തന്നിട്ടില്ലെന്നും മുരളീധരൻ വിമർശിച്ചു. വയനാടിന് സഹായം വൈകുന്നതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രിയുമാണെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നൽകിയ വിശദീകരണം. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.