കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ തന്നെ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അതിശയപ്പെടുത്തിയെന്നും കെ. രാജൻ കൂട്ടിച്ചേർത്തു
കെ. രാജൻ
മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ പണം അനുവദിക്കാത്തത് കഷ്ടമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രി വരെ നേരിട്ട് കണ്ടതാണെന്നും ചൂരൽമലയ്ക്കായി ആരുടെ മുന്നിലും കൈനീട്ടില്ലെന്നും അർഹതയുള്ളത് നേടിയെടുക്കുമെന്നും കെ. രാജൻ പറഞ്ഞു. കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും പ്രസ്താവനകളെ കെ.രാജൻ വിമർശിച്ചു. ഇരുവരുടെയും പ്രസ്താവന ഒരു അധമ സംസ്കാരത്തിൽനിന്ന് വന്നതാണെന്നായിരുന്നു കെ. രാജന്റെ പ്രതികരണം.
വയനാട് ചൂരൽമല ദുരന്തത്തെ എൽ 3 വിഭാഗത്തിൽ വരെ ഉൾപ്പെടുത്തിയതാണ്. എന്നിട്ടും ബജറ്റിൽ നീക്കിയിരിപ്പ് ഇല്ലാത്തത് കഷ്ടമാണ്. 2025 ഡിസംബർ 31ന് അവസാനത്തെ ദുരിതബാധിതരെയും കേരള സർക്കാർ പുനരധിവസിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കേരളം പാപ്പരാണെന്ന് കാണിച്ചു നേടുന്ന ഒരു സഹായവും വേണ്ട. മലയാളികളുടെ ആത്മാഭിമാനം എവിടെയും പണയം വയ്ക്കില്ല. ബജറ്റിൽ വയനാടിനെ ഉൾപ്പെടുത്തണമെന്ന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എൽഡിഎഫും യുഡിഎഫും പറഞ്ഞതാണ്. അത് ഈ നിമിഷം വരെ പാലിക്കപ്പെട്ടിട്ടുണ്ട് യുഡിഎഫ് മുന്നണി ഇക്കാര്യത്തിൽ ഒപ്പം നിന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ തന്നെ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അതിശയപ്പെടുത്തിയെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.
Also Read: കണ്ണുനട്ട് കാത്തിരുന്നിട്ടും കേരളത്തിന് വട്ടപ്പൂജ്യം; വയനാട് ദുരന്തവും പരിഗണിച്ചില്ല
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു കേന്ദ്ര ബജറ്റ് വന്നതിനു പിന്നാലെയുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യം സഹായം നൽകുന്നതെന്നായിരുന്നു ചൂരൽമല ദുരന്തത്തിന് കേന്ദ്രം പണം അനുവദിക്കാത്തതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ വിശദീകരണം. സമാനമായ പ്രതികരണമാണ് തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും നടത്തിയത്. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിലും കേരളത്തെ അവഗണിച്ച പ്രതീതിയാണ് ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിഹാറിന് വാരിക്കോരി നൽകിയ ബജറ്റിൽ കേരളത്തിന് അർഹിച്ച സഹായം പോലും ലഭിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ അത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ല. പ്രത്യേക പാക്കേജോ, പ്രഖ്യാപനമോ പോയിട്ട്, കേരളത്തിന് കാര്യമായി ഗുണം ലഭിക്കുന്ന പദ്ധതികൾ പോലും ഇക്കുറിയുണ്ടായിരുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 5000 കോടിയുടെ പാക്കേജിനും അനുമതി തേടിയിരുന്നു. അതും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.