തൃശൂർ, പാലക്കാട് ജില്ലകളിൽ നിലവിലെ പച്ച അലേർട്ട് ആണ് മഞ്ഞ അലേർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയത്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തൃശൂർ, പാലക്കാട് ജില്ലകളിൽ നിലവിലെ പച്ച അലേർട്ട് (നേരിയ/ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. നേരത്തെ മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലിമീറ്റർ മുതൽ 115. 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള തീരത്ത് ഇന്നും (12/03/2025) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (12/03/2025 & 13/03/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് (12/03/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കന്യാകുമാരി തീരത്ത് ഇന്ന് വൈകിട്ട് 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ALSO READ: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
ALSO READ: കുളം വ്യത്തിയാക്കുന്നതിനിടെ മീൻ കുത്തി; കണ്ണൂരിൽ കർഷകന്റെ കൈപ്പത്തി മുറിച്ച് മാറ്റി
അതേസമയം, എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. വിജയമ്മ വിജയനാണ് (65) മരിച്ചത്. വീടിനകത്ത് വെച്ചാണ് വിജയമ്മയ്ക്ക് ഇടിമിന്നലേറ്റത്. അങ്കമാലി വേങ്ങൂരുള്ള വീട്ടിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം.