ഫാ.ജെറിൻ പാലത്തിങ്കിലിനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോടതി ഉത്തരവ് ലംഘിച്ച ഫാ. ജോൺ തോട്ടുപുറത്തിനെ പ്രോസക്യൂട്ട് ചെയ്യണമെന്നും അല്മായ മുന്നേറ്റം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു
എറണാകുളം അതിരൂപതയിലെ പള്ളികളിൽ കലാപം സൃഷ്ടിക്കാനുള്ള കൂരിയയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടായിസം തുടരാനാണ് ഇനിയും തീരുമാനമെങ്കിൽ തിരിച്ചടിക്കാൻ തന്നെയാണ് തീരുമാനമെന്ന് അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. ഫാ.ജെറിൻ പാലത്തിങ്കിലിനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോടതി ഉത്തരവ് ലംഘിച്ച ഫാ. ജോൺ തോട്ടുപുറത്തിനെ പ്രോസക്യൂട്ട് ചെയ്യണമെന്നും അല്മായ മുന്നേറ്റം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തൽസ്ഥിതി തുടരണമെന്ന് കോടതി ഓർഡർ നിലനിൽക്കുന്ന പ്രസാദഗിരി പള്ളിയിൽ, റിട്ടയേർഡ് വൈദികനായ ജോൺ തോട്ടുപ്പുറം വികാരിയുടെ അനുവാദമില്ലാതെ പള്ളിയിൽ പുറത്തുനിന്നുള്ള ഗുണ്ടകളുമായി ബലമായി കടന്നുചെന്ന് സിനഡ് കുർബാന അർപ്പിക്കാൻ നടത്തിയ ശ്രമം തടയാൻ ശ്രമിച്ച വികാരി ഫാ. ജെറിൻ പാലത്തിങ്കിലിനെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം.
കഴിഞ്ഞ ദിവസം ഉദയംപേരൂർ പള്ളിയിലും സമാന രീതിയിൽ അക്രമം നടക്കുകയുണ്ടായി. ഇതിന് പിന്നിൽ വൈദീകരെ പോലീസിന് അക്രമത്തിന് വിട്ട് കൊടുത്ത ക്രിമിനൽ കൂരിയ തീകൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് അല്മായ മുന്നേറ്റം ഓർമ്മിപ്പിച്ചു. ഈ രീതി തുടർന്നാൽ ക്രിമിനൽ കൂരിയയിലെ ഒരു വൈദീകനും ഇനിയുള്ള കാലം പൊലീസ് സംരക്ഷണമില്ലാതെ പുറത്ത് ഇറങ്ങില്ലെന്ന് അല്മായ മുന്നേറ്റം ഓർമിപ്പിച്ചു.
എറണാകുളം അതിരൂപത വൈദികർക്ക് നേരെയുണ്ടായ പൊലിസ് അക്രമത്തിന് എതിരെയുള്ള ജനകീയ വിചാരണ സദസ് അവസാനിക്കുന്ന ദിവസത്തിനുള്ളിൽ മാർ ജോസഫ് പാമ്പ്ലാനി ഒപ്പിട്ട് നൽകിയ ധാരണകൾ നടപ്പിൽ വരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. ധാരണകൾ പൂർത്തിയായതിന് ശേഷമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നും അല്മായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു.
അതേസമയം, പ്രാർഥന സത്യാഗ്രഹം നടത്തിയിരുന്ന 21വൈദികരെ നിയമവിരുദ്ധമായി ബിഷപ്പ് ഹൗസിൽ നിന്ന് ബലമായി നീക്കം ചെയ്യുകയും മർദിക്കുകയും ചെയ്ത പൊലിസ് നടപടിക്കും അതിനുള്ള നിർദേശം നൽകിയ ക്രിമിനൽ കൂരിയക്കുമെതിരെ കാഞ്ഞൂർ മേഖല ജനകീയ വിചാരണ സദസ്സ് കാലടി ജംഗ്ഷനിൽ നടന്നു. മറ്റൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. എറണാകുളം അതിരൂപത വൈദികരുടെ സ്ഥിരം അഡ്രസ് എറണാകുളം ബിഷപ്പ് ഹൗസ് ആയിരിക്കെ. പ്രതിഷേധത്തിന്റെ ഭാഗമായി അവിടെ കിടന്നുറങ്ങിയ, 21 വൈദികർക്കെതിരെ വെളുപ്പാൻ കാലത്തു നടന്ന ഭരണകൂട ഭീകരതക്കെതിരെയാണ് അതിരൂപതയുടെ നാലു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജനകീയ വിചാരണ സദസ് സംഘടിപ്പിച്ചത്.