രോഗിയായ കുട്ടി, അമ്മ, ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ്, പൈലറ്റ്, കോ-പൈലറ്റ് എന്നിവരാണ് മരിച്ചത്.
അമേരിക്കയിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി മേയർ ചെറൽ പാർക്കർ സ്ഥിരീകരിച്ചു. രോഗിയായ കുട്ടി, അമ്മ, ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ്, പൈലറ്റ്, കോ-പൈലറ്റ് എന്നിവരാണ് മരിച്ചത്.
ലിയർജെറ്റ് 55 എക്‌സിക്യൂട്ടീവ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫിലാഡൽഫിയയിലെ റൂസ് വെൽറ്റ് ഷോപ്പിംഗ് മാളിനു സമീപംവിമാനം തകർന്നുവീഴുകയായിരുന്നു. രോഗിയടക്കം ആറ് പേർ വിമാനത്തിലുണ്ടായിരുന്നു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടം. അതേസമയം വിമാനം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ല.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമെ സ്ഥലത്തുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റിരുന്നു. ഇവരിൽ മൂന്ന് പേരെ ചികിത്സ നൽകി വിട്ടയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും, മറ്റ് മൂന്ന് പേരുടെ ആരോഗ്യനിലയുടെ കാര്യത്തിൽ വ്യക്തതയില്ല.
വിമാനം തകർന്നു വീണ സ്ഥലത്തുണ്ടായിരുന്ന നിരവധി വീടുകളും കാറുകളും കത്തി നശിച്ചിരുന്നു. അതേസമയം, ജനുവരി 30ന് വാഷിങ്ടൺ വിമാനത്താവളത്തിന് സമീപം യാത്ര വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരിച്ചിരുന്നു.