നേരത്തെ നടന്ന നാല് പ്രസവങ്ങളിൽ രണ്ടും വീട്ടില്‍ വെച്ചായിരുന്നു എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്
മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് സിറാജുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആത്മീയ അന്ധവിശ്വാസവും അശാസ്ത്രീയ ചികിത്സയും യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നയാളാണ് പ്രതി എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം ചട്ടി പറമ്പിലെ വാടകവീട്ടില്‍ നടന്ന പ്രസവത്തിലാണ് ആലപ്പുഴ സ്വദേശി സിറാജുദീന്റെ ഭാര്യ അസ്മ അമിത രക്തസ്രാവം മൂലം മരിച്ചത്. മൃതദേഹം അസ്മയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കള്‍ സംശയം പ്രകടിപിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. അസ്മയുടെ നവജാത ശിശു പെരുമ്പാവൂരില്‍ ചികിത്സയിലാണിപ്പോള്‍. മലപ്പുറം പൊലീസിന് കൈമാറിയ പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
Also Read: മലപ്പുറത്ത് ഗർഭിണിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 4 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പ്രസവം നടന്ന ചട്ടിപറമ്പിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വാടകക്ക് താമസിക്കുന്ന മലപ്പുറം ചട്ടിപറമ്പിലെ അയല്‍വാസികളോട് പോലും സിറാജുദീനും കുടുംബത്തിനും സൗഹൃദമുണ്ടായിരുന്നില്ല. ഗര്‍ഭിണിയാണെന്ന് ആശാവര്‍ക്കര്‍മാരില്‍ നിന്ന് മറച്ചുവെക്കാനും കുടുംബം ശ്രമിച്ചിരുന്നു.
നേരത്തെ നടന്ന നാല് പ്രസവങ്ങളിൽ രണ്ടും വീട്ടില്‍ വെച്ചായിരുന്നു എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രസവത്തിന് സഹായിച്ചവരെയും കൂട്ടു നിന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പെരുമ്പാവൂരിലേക്ക് വിളിച്ചതെന്ന് മൃതദേഹം കൊണ്ടുപോയ പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ഡ്രൈവര്‍ അനിലും മൊഴി നല്‍കിയിട്ടുണ്ട്.
ഏഴാം ക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസമുള്ള സിറാജുദീന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആത്മീയ പ്രഭാഷണം നടത്തി നിരവധി അനുയായികളെയും നേടിയിട്ടുണ്ട്. എന്നാല്‍ സിറാജുദിന്റേത് ആത്മീയ അന്ധവിശ്വാസം, അശാസ്ത്രീയ ചികിത്സ, വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള ശാസ്ത്രവിരുദ്ധ പ്രചരണമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലിസിന്റെ സൈബര്‍ വിഭാഗം ഇവയെല്ലാം വിശദമായി പരിശോധിച്ചു വരികയാണ്. തുടരന്വേഷത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ നിന്നും കൂടുതല്‍ വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്.