ശശിധരൻ പിള്ളയെ ഹോം നഴ്സ് വിഷ്ണു നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
പത്തനംതിട്ടയിൽ അൽസൈമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവത്തിൽ ഹോം നഴ്‌സ് അറസ്റ്റിൽ. കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബന്ധുക്കൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് മർദ്ദന ദൃശ്യങ്ങൾ കാണുന്നത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി 59കാരനായ ശശിധരൻ പിള്ളയെയാണ് ഹോം നഴ്സ് വിഷ്ണു ക്രൂരമായി മർദിച്ചത്. ശശിധരൻ പിള്ളയെ ഹോം നഴ്സ് വിഷ്ണു നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ബിഎസ്എഫിൽ നിന്ന് വിആർഎസ് എടുത്ത ശശിധരൻപിള്ള ഏറെനാളായി മറവി രോഗത്തിൻ്റെ ചികിത്സയിലായിരുന്നു. ശശിധരൻ പിള്ളയെ സഹായിക്കാനായി അടൂരിലെ ഏജൻസി വഴി വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കൾ ജോലിക്ക് നിർത്തുകയും ചെയ്തു. എന്നാൽ ഏപ്രിൽ 22ന് തിരുവന്തപുരം പാറശ്ശാലയിലുള്ള ബന്ധുക്കൾക്ക്, വിഷ്ണുവിൻ്റെ ഫോൺ കോൾ വന്നു. ശശിധരൻ പിള്ളയ്ക്ക് വീണ് പരിക്കേറ്റെന്നായിരുന്നു കോള്‍. ബന്ധുക്കളെത്തി ശശിധരൻ പിള്ളയെ ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റതിൽ ബന്ധുക്കൾക്ക് സംശയം തോന്നി. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്.
ALSO READ: അനധികൃത സ്വത്ത് സമ്പാദനം: കെ.എം. എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ
ശശിധരൻ പിള്ളയെ വീട്ടിൽ നഗ്നനാക്കി മർദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ബന്ധുക്കൾ കൊടുമൺ പൊലീസിൽ പരാതി നൽകി. ശശിധരൻ പിള്ള ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്.