വെള്ളാപ്പള്ളിയുടെ ആക്ഷേപം മതസ്പർദ്ധ ഉണ്ടാക്കാനും വളർത്താനുമായി വർഷങ്ങളായി ആർഎസ്എസ്-ബിജെപി നേതാക്കന്മാർ പ്രചരിപ്പിക്കുന്ന വ്യാജമായ ആരോപണമാണ്
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് യോഗം. വെള്ളാപ്പള്ളി നടേശന്റെ ഇസ്ലാമോഫോബിയ നിറഞ്ഞ നിലമ്പൂർ പ്രസംഗം കടുത്ത ഗുരു നിന്ദയും ഗുരുധർമത്തിനെതിരെയുള്ളതാണെന്നും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് യോഗം പറഞ്ഞു.
1888ൽ അരുവിപ്പുറത്ത് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിന്റെ ധർമത്തെ പരിപാലിക്കാൻ വേണ്ടി സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടത്തിയത് കടുത്ത ഗുരു നിന്ദ. മലപ്പുറത്ത് ഈഴവ വാദി ഹിന്ദു പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച് മുസ്ലിം സമുദായം അവരെ ഒതുക്കുന്നു എന്നുള്ള വെള്ളാപ്പള്ളിയുടെ ആക്ഷേപം മതസ്പർദ്ധ ഉണ്ടാക്കാനും വളർത്താനുമായി വർഷങ്ങളായി ആർഎസ്എസ്-ബിജെപി നേതാക്കന്മാർ പ്രചരിപ്പിക്കുന്ന വ്യാജമായ ആരോപണമാണ്.
ഈഴവ വാദി പിന്നാക്ക സമുദായങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന് നടിച്ചുകൊണ്ട് വെള്ളാപ്പിള്ളി പറയുന്ന ശുദ്ധ 'മുസ്ലിം വിരുദ്ധ വിദ്വേഷ-സംസാരം' അദ്ദേഹം തനി സംഘപരിവാർ വക്താവായിരിക്കുകയാണെന്നത് ആവർത്തിക്കുകയാണ്. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ സംസാരത്തെ ശക്തമായി അപലപിക്കുന്നുവെന്നും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് യോഗം പത്രക്കുറിപ്പിലൂടെ പറഞ്ഞു. ശ്രീനാരായണ ഗുരുവിൻറെ പേരിൽ മതദ്വേഷം പ്രചരിപ്പിക്കരുതെന്ന് വെള്ളാപ്പള്ളി അഭ്യർത്ഥിക്കുന്നുവെന്നും ട്രസ്റ്റ് ഭാരവാഹികളായ ഡോ. (പ്രൊഫ.) മോഹൻ ഗോപാൽ, വി.ആർ. ജോഷി, സുദേഷ് എം..രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.