അന്വേഷണത്തിലാണ് എടപ്പലം സ്കൂളിലെ അധ്യാപകരായ കെ. സി. സന്ദീപ്, ജംഷീദ് എന്നിവരാണ് ഗ്രേഡ് തിരുത്തി തിരിമറി നടത്തിയതെന്ന് കണ്ടെത്തിയത്
പാലക്കാട് പട്ടാമ്പി ഉപജില്ല കലോത്സവത്തിൽ മത്സരഫലം തിരുത്തിയതിന് പിന്നിൽ രണ്ട് അധ്യാപകരെന്ന് അന്വേഷണ റിപ്പോർട്ട്. എടപ്പലം സ്കൂളിലെ കെ. സി. സന്ദീപ്, ജംഷീദ് എന്നിവരാണ് ഗ്രേഡ് തിരുത്തി തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തു.
നവംബർ മാസത്തിൽ നടന്ന പട്ടാമ്പി സബ് ജില്ലാ സ്കൂൾ കലോത്സവത്തിലാണ് മത്സരഫലം തിരുത്തിയാണ് എടപ്പലം PTMY ഹയർസെക്കൻഡറി സ്കൂൾ ട്രോഫി നേടിയതെന്ന് കണ്ടെത്തിയത്. ഈ സ്കൂളിൽ വെച്ചാണ് കലോത്സവം നടന്നത്. പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് എടപ്പലം സ്കൂളിലെ അധ്യാപകരായ കെ. സി. സന്ദീപ്, ജംഷീദ് എന്നിവരാണ് ഗ്രേഡ് തിരുത്തി തിരിമറി നടത്തിയതെന്ന് കണ്ടെത്തിയത്. ഇതിൽ തെറ്റുപറ്റിയെന്നുള്ള വിശദീകരണം സന്ദീപ് നൽകിയതിന്റെ വിവരങ്ങളും പുറത്തു വന്നു.
ALSO READ: മുഖ്യപ്രതിയുമായി ചേർന്ന് സാമ്പത്തികമായി വഞ്ചിച്ചു; പകുതിവില തട്ടിപ്പിൽ പൊതുപ്രവർത്തകൻ അറസ്റ്റിൽ
കലോത്സവത്തിൽ മത്സര ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ചുമതല ഉണ്ടായിരുന്നത് സന്ദീപിനായിരുന്നു. അതുകൊണ്ട് തന്നെ തന്റെ സ്കൂളിന് നേട്ടമുണ്ടാക്കാൻ സന്ദീപ് ഗ്രേഡ് തിരുത്തിയെന്നാണ് റിപ്പോർട്ട്. അധ്യാപകനായ ജംഷീദിന്റെ പ്രേരണ പ്രകാരമാണ് താൻ തിരിമറി നടത്തിയതെന്നാണ് സന്ദീപ് നൽകിയ വിശദീകരണം. കലോത്സവത്തിൽ പങ്കെടുത്ത നടുവട്ടം ജനത സ്കൂളിലെ അഞ്ച് മത്സരഫലങ്ങൾ A ഗ്രേഡിൽ നിന്നും B ഗ്രേഡ് ആക്കി മാറ്റുകയും എടപ്പലം പിടിഎംവൈ സ്കൂളിലെ രണ്ട് B ഗ്രേഡുകൾ എ ഗ്രേഡുകൾ ആക്കി മാറ്റുകയും ചെയ്തുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കിയ ഹയർസെക്കന്ഡറി വിഭാഗം ഓവറോൾ കപ്പ് നടുവട്ടം ജനത സ്കൂളിന് കൈമാറിയിരുന്നു.
നടുവട്ടം സ്കൂളിലെ മത്സരാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്. അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.