ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായും തുളസി ഗബ്ബാർഡ് പറഞ്ഞു
ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായും തുളസി ഗബ്ബാർഡ് പറഞ്ഞു.
"പഹൽഗാമിൽ 26 ഹിന്ദുക്കളെ കൊന്നൊടുക്കിയ ഭീകരമായ ഇസ്ലാമിക ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പം എന്റെ പ്രാർത്ഥനകൾ ഉണ്ടാകും. ഈ ഹീനമായ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക ഒപ്പമുണ്ടാകുമെന്നും ഇന്ത്യയെ പിന്തുണയ്ക്കുമെന്നും" തുളസി ഗബ്ബാർഡ് എക്സിൽ കുറിച്ചു.
അതേസമയം, കശ്മീരിൽ മൂന്ന് ഭീകരവാദികളുടെ വീടുകൾ കൂടി പ്രാദേശിക ഭരണകൂടം തകർത്തു. ലഷ്കർ ഇ ത്വയ്ബ ഭീകരർ ആസിഫ് അഹമദ് ഷെയ്ഖ്, ആദിൽ അഹമദ് തോക്കർ, ഷാഹിദ് അഹമദ് കുട്ട എന്നിവരുടെ വീടുകളാണ് തകർത്തത്. ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായാണ് വീടുകൾ തകർത്തത്.
കശ്മീരിലെ പുൽവാമയിലെ കച്ചിപോരാ, മുറാൻ മേഖലയിലായിരുന്നു വീടുകൾ. ആക്രമണം നടത്തുമ്പോൾ കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഇല്ലായിരുന്നു എന്ന് ഭരണകൂടം ഉറപ്പുവരുത്തി. എന്നാൽ, അപകടസാഹചര്യം അറിഞ്ഞ് ഇവർ നേരത്തെ വീടുകളൊഴിഞ്ഞ് കടന്നുകളഞ്ഞുവെന്നാണ് വിവരം.