യുവതിയുടെ പിതാവിന്‍റെ വാട്സ്ആപ്പിലേക്കായിരുന്നു മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം. മൂന്നു കൊല്ലമായി സഹിക്കുന്നു, നിങ്ങളുടെ മോളെ ഇനി വേണ്ട- ഇതായിരുന്നു യുവാവിൻ്റെ വാട്സആപ്പ് സന്ദേശം
കാസർഗോഡ് ഭർത്താവ് വാട്സ്ആപ്പിലൂടെ 21കാരിയെ മുത്തലാഖ് ചൊല്ലിയായി പരാതി. കല്ലൂരാവി സ്വദേശിയായ യുവതിയാണ് വിദേശത്തുള്ള നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. യുവതി ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.
ഈ മാസം 21 നാണ് പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്സ്ആപ്പ് വഴി സന്ദേശമയച്ചത്. യുവതിയുടെ പിതാവിന്‍റെ വാട്സ്ആപ്പിലേക്കായിരുന്നു മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം. മൂന്നു കൊല്ലമായി സഹിക്കുന്നു, നിങ്ങളുടെ മോളെ ഇനി വേണ്ട- ഇതായിരുന്നു യുവാവിൻ്റെ വാട്സആപ്പ് സന്ദേശം. ശേഷം മൂന്ന് തലാഖ് ചൊല്ലി നിങ്ങളുടെ മോളെ വേണ്ട എന്നും സന്ദേശത്തിൽ പറയുന്നു.
2022 ഓഗസ്റ്റ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചിരുന്നെന്നും യുവതി ആരോപിച്ചു. വിവാഹസമയത്തുണ്ടായിരുന്ന 20 പവൻ ആഭരണങ്ങൾ ഭർത്താവ് വിറ്റുവെന്നും പരാതിയിൽ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവൻ സ്വർണം വേണമെന്ന് അബ്ദുൾ റസാഖ് ആവശ്യപ്പെട്ടിരുന്നു. ബാക്കി സ്വർണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്.