ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ക്യാമറ കൊണ്ട് കവിത രചിച്ച ചലച്ചിത്രകാരൻ എന്ന വാക്ക് അന്വർഥമാക്കിയ വ്യക്തയായിരുന്നു അന്തരിച്ച സംവിധായകൻ ഷാജി എൻ. കരുണെന്ന് നടൻ മോഹൻലാൽ. എൻ്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയത് ഷാജി സാർ ആയിരുന്നു. വാനപ്രസ്ഥത്തിൻ്റെ കാലത്താണ് ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
"മലയാളസിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേർത്തുപിടിച്ച, ഷാജി എൻ കരുൺ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോൾ', പഞ്ചാഗ്നി, 'ഒന്നുമുതൽ പൂജ്യം വരെ' - ഈ മൂന്ന് സിനിമകളിലും എൻ്റെ റോളുകൾ ദൈര്‍ഘ്യം കൊണ്ട് ചെറുതും പ്രാധാന്യം കൊണ്ട് നിറഞ്ഞുനിൽക്കുന്നതുമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ, ഞാനേറെ ബഹുമാനിക്കുന്ന, പിൽക്കാലത്ത് എൻ്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എൻ. കരുൺ സർ ആയിരുന്നു," മോഹൻലാൽ ഓർത്തെടുത്തു.
"ക്യാമറ കൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരൻ. വാനപ്രസ്ഥത്തിൻ്റെ കാലത്താണ് ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതിന് മുമ്പും പിൻപും എന്നൊരു വഴിത്തിരിവുണ്ടാക്കിയ സിനിമ. കാനിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയത്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം," മോഹൻലാൽ അനുശോചിച്ചു.