2022ൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇതേ കോമ്പൗണ്ടിൽ നടത്തിയ സമാനമായ ആക്രമണത്തില്‍ 66 തടവുകാർ കൊല്ലപ്പെടുകയും 113 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹൂതി ശക്തികേന്ദ്രമായ യെമനിലെ സാദയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ആക്രമണത്തില്‍ 68 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഫ്രിക്കൻ കുടിയേറ്റ തടവുകാരെ പാർപ്പിച്ചിരുന്ന ജയിലിലാണ് ആക്രമണമുണ്ടായത്. 47 പേർക്ക് ഗുരുതര പരിക്കേറ്റതായും ഹൂതി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 2022ൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇതേ കോമ്പൗണ്ടിൽ നടത്തിയ സമാനമായ ആക്രമണത്തില്‍ 66 തടവുകാർ കൊല്ലപ്പെടുകയും 113 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യെമന്‍ വഴി സൗദിയിലേക്ക് കുടിയേറാന്‍ ശ്രമിച്ച് പിടിയിലായവരെ പാർപ്പിച്ചിരുന്ന ജയിലില്‍, 115 ഓളം തടവുകാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നും ഹൂതി മന്ത്രാലയം അറിയിച്ചു. ചെങ്കടലിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ ഇക്കഴിഞ്ഞ മാർച്ച് 15നാണ് അമേരിക്ക, ഹൂതികള്‍ക്കെതിരായ സൈനികനീക്കം ആരംഭിച്ചത്.
ALSO READ: അടുത്ത പോപ്പിനെ നിർണയിക്കാനുള്ള രഹസ്യ പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴ് മുതല്‍
യെമനിലെ ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നില്ലെന്ന് അറിയിച്ചുകൊണ്ട് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സിഗ്നൽ മെസേജിംഗ് ആപ്പ് ഉപയോഗിച്ചതിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന.
സൗദി അറേബ്യയിലും ഗള്‍ഫിലും തൊഴിലന്വേഷിച്ച് പോകുന്ന കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ യെമന്‍ വഴിയുള്ള കുടിയേറ്റ പാതയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇവരെ പാർപ്പിച്ചിരിക്കുന്ന ഡിറ്റൻഷൻ സെന്‍ററുകൾക്കു നേരെയായിരുന്നു യുഎസ് ആക്രമണം.
മാർച്ച് 16ന് യെമനിലെ ഹൂതി താവളങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൂതികളെ പൂർണമായി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നായിരുന്നു അന്ന് യുഎസിൻ്റെ പ്രസ്താവന. യുഎസ് കോൺഗ്രസിന്റെ കണക്കനുസരിച്ച്, 2023 നവംബറിനും 2024 ഒക്ടോബറിനും ഇടയിൽ ചെങ്കടലിൽ ഹൂതികൾ 190 ആക്രമണങ്ങളാണ് നടത്തിയത്. മുൻപ്, യുകെയും യുഎസും ഹൂതികൾക്കെതിരെ സംയുക്ത നാവിക, വ്യോമ ആക്രമണങ്ങൾ നടത്തിയിരുന്നു. ഹൂതികളുമായി ബന്ധമുള്ള സ്ഥലങ്ങൾ ഇസ്രയേലും പ്രത്യേക ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. ഇസ്രയേൽ ഗാസയ്ക്ക് മേൽ ആക്രമണങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ പിന്തുണയോടെ ഹൂതികൾ ചെങ്കടലിൽ ചരക്ക് കപ്പലുകൾ ആക്രമിക്കുവാന്‍ തുടങ്ങിയത്.