അടുത്തുള്ള കൃഷിയിടത്തിൽ നിന്ന് തിന ഭക്ഷിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.
മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞ സംഭവത്തിൽ ദൂരൂഹതയേറുന്നു.ഇതിനോടകം ഇവിടെ ചരിഞ്ഞ ആനകളുടെ എണ്ണം എട്ടായി.13അംഗ ആനകൂട്ടത്തിൽ ഒന്നിന്റെ നില ഗുരുതരമായി തുടരുകയാണ്.സംഭവം ചർച്ചയായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും.
സംരക്ഷിത വനമേഖലയിൽ ചൊവ്വാഴ്ച പട്രോളിംഗിനിറങ്ങിയ ജീവനക്കാരാണ് നാല് ചത്ത ആനകളെ കണ്ടത്. ശേഷിക്കുന്ന ആനകൂട്ടം അവശനിലയിൽ നിലത്ത് കിടക്കുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും നാല് ആനകൾ കൂടി ചരിഞ്ഞതോടെ മരണ സംഖ്യ എട്ടായി ഉയർന്നു...ഒരു ആന മാത്രമാണ് അപകടനില തരണം ചെയ്തത്.. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്.
അടുത്തുള്ള കൃഷിയിടത്തിൽ നിന്ന് തിന ഭക്ഷിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.എന്നാൽ ആനകൾ ചരിഞ്ഞതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുന്നുവെന്ന് വന്യജീവി വകുപ്പ് അധികൃതർ അറിയിച്ചു.
സംരക്ഷിത വന മേഖലയ്ക്ക് ചുറ്റുമുള്ള ഗ്രാമീണരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയയിടത്ത് നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തെളിവെടുപ്പ് നടത്തി. വയലുകൾ, വിളകൾ, ജലസ്രോതസുകൾ, കുറ്റിച്ചെടികൾ, മണ്ണ് എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ ആനയുടെ പിണ്ഡവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനം വകുപ്പിലെയും ടൈഗർ റിസർവിലെയും നൂറിലധികം ജീവനക്കാരും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും കേസ് അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റികള്‍ രൂപികരിച്ചു. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സമിതി പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് വനം വകുപ്പിന് കൈമാറും.