എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞവരോടൊപ്പം ചേര്‍ന്ന് ഈ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ അത് വെച്ചു പൊറുപ്പിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്നായിരുന്നു ഐപി ബിനുവിന്റെ പോസ്റ്റ്
ഫെയ്‌സ്ബുക്കില്‍ അര്‍ജുന്‍ ആയങ്കി-സിപിഎം നേതാവ് ഐപി ബിനു പോര്. എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിക്കൊപ്പമുള്ള അര്‍ജുന്‍ ആയങ്കിയുടെ വീഡിയോ കഴിഞ്ഞ ദിവസം ഐപി ബിനു പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്ന് അര്‍ജുന്‍ ആയങ്കിയും പ്രതികരണവുമായി എത്തി.
എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞവരോടൊപ്പം ചേര്‍ന്ന് ഈ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ അത് വെച്ചു പൊറുപ്പിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്നായിരുന്നു ഐപി ബിനുവിന്റെ പോസ്റ്റ്. ആ കേസുമായി ബന്ധപ്പെട്ട് ഇരയായ വ്യക്തി എന്നുള്ള നിലയ്ക്ക് കുറച്ച് വൈകാരികത കൂടുമെന്നും ഐപി ബിനു പോസ്റ്റിൽ പറഞ്ഞു.
ഐപി ബിനുവിന് പൂര്‍ണ്ണ പിന്തുണയുമായി എം.വി ജയരാജനും രംഗത്തെത്തി. ബിനു പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നയാളാണ്. ആയങ്കിയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങാന്‍ ബിനുവിനെ കിട്ടില്ല. ക്വട്ടേഷന് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ് അര്‍ജുന്‍ ആയങ്കിയെന്നും എം.വി ജയരാജന്‍ പ്രതികരിച്ചു.
ഐപി ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പാര്‍ട്ടി തണല്‍ പറ്റി പേരെടുത്ത ചില ആയങ്കിമാര്‍ വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ദൃശ്യം കാണാനിടയായി.. അതും തലസ്ഥാനത്ത്. പാര്‍ട്ടി ആസ്ഥാനമായ AKG സെന്ററില്‍ ബോംബ് എറിഞ്ഞവന്‍മാരോടൊപ്പം ചേര്‍ന്നു ഈ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍. അത് വെച്ചു പൊറുപ്പിക്കാന്‍ തല്‍ക്കാലം സൗകര്യമില്ല. ആ കേസുമായി ബന്ധപ്പെട്ട് ഇരയായ വ്യക്തി എന്നുള്ള നിലയ്ക്ക് കുറച്ച് വൈകാരികത കൂടും. അതുകൊണ്ട് മോനെ ആയങ്കി പാവപ്പെട്ട പ്രസ്ഥാനത്തിന്റെ ജീവനായ സഖാക്കളുടെ പിന്‍പറ്റി ചില ദുരുദ്ദേശങ്ങള്‍ നടപ്പാക്കാമെന്ന് കരുതിയാല്‍ അതിനെ മുളയിലെ നുള്ളുക തന്നെ ചെയ്യും.. ഒരു സംശയവും വേണ്ട. പ്രസ്ഥാനത്തിനെ ദ്രോഹിച്ചവരുടെ ഉപ്പും ചോറും തിന്ന് ഇതിനെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കാം എന്നാണ് വിചാരമെങ്കില്‍ അതിന് വെച്ചുപൊറുപ്പിക്കില്ല തന്നെ.
ഇതിനു പിന്നാലെ ഐപി ബിനുവിന് മറുപടിയുമായി അര്‍ജുന്‍ ആയങ്കിയും രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍, താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും തന്നെ വാര്‍ത്താ പ്രധാന്യമുള്ള ആളാക്കി രാഷ്ട്രീയ ലാഭം നേടാനാണ് ബിനുവിന്റെ ശ്രമമെന്നും ആയങ്കി പറയുന്നു. എകെജി സെന്ററില്‍ പടക്കം എറിഞ്ഞവന്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട്ടില്‍ നെഞ്ചുവിരിച്ച് നടക്കുന്നത് ആരുടെ കഴിവുകേട് ആണെന്ന് സ്വയം വിലയിരുത്തിയാല്‍ മതിയെന്നും അര്‍ജുന്‍ ആയങ്കി വിമര്‍ശിച്ചു.
പാര്‍ട്ടിക്ക് പേരുദോഷം വേണ്ടെന്ന് വെച്ച് ഫെയ്‌സ്ബുക്കില്‍ ഒരു പാര്‍ട്ടി പോസ്റ്റര്‍ പോലും ഷെയര്‍ ചെയ്യാതെ നിശബ്ദനായി ജീവിക്കുകയാണ്. പാര്‍ട്ടി വികാരം കൊണ്ട് ജീവനും ജീവിതവും മറന്ന് ചില കാര്യങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ ഭാഗമായി നേടിയ കേസുകള്‍ സ്വന്തമായി നോക്കുന്ന വ്യക്തിയാണ് താന്‍. നിരന്തരം ചില നേതാക്കന്മാര്‍ അനാവശ്യമായും അല്ലാതേയും പത്രസമ്മേളനങ്ങള്‍ക്കിടയില്‍ പേര് പറഞ്ഞ് അധിക്ഷേപിക്കുമ്പോഴും മൗനം പാലിച്ച് നടക്കുകയാണ്. തള്ളിപ്പറഞ്ഞിട്ടും ഒറ്റപ്പെടുത്തിയിട്ടും കൂട്ടം ചേര്‍ന്ന് ആക്രമിച്ചിട്ടും മറ്റൊരു തണല്‍ തേടി പോയിട്ടില്ല.
എന്നെ വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും മെനക്കെടരുത്. ഒരു തമ്പുരാനും എനിക്കിന്ന് ആരുമല്ല. സ്വന്തം കാര്യം നോക്കി പോവുന്ന എന്നെ വീണ്ടും പാര്‍ട്ടിയുടെ ലേബലില്‍ മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാനുള്ള ഇരയായി കൊരുത്ത ഐപിയുടെ ദുരുദ്ദേശം അധികാരപ്പെട്ടവര്‍ക്ക് മനസ്സിലാവും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ കൈകൂപ്പി തൊഴുന്ന ശ്രീകോവിലിന്‍ നേരെ പടക്കം എറിഞ്ഞവന്‍ ഞങ്ങടെ നാട്ടിലായിരുന്നെങ്കില്‍ രണ്ട് കാലില്‍ നടക്കില്ലായിരുന്നു എന്ന് മാത്രം ഐപിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.