ദുരിതബാധിതരായ 5,607 കുടുംബങ്ങൾക്ക് അഭയം നൽകുന്നതിനായി ത്രിപുരയിലുടനീളം 183 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ത്രിപുരയിൽ വെള്ളപ്പൊക്കത്തിൽ ഏഴു പേർ മരിച്ചു. ആയിരക്കണക്കിനാളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. മരിച്ച ഏഴ് പേരിൽ ഒരാൾ ഖോവായ് ജില്ലയിൽ നിന്നും, ഒരാൾ ഗോമതി ജില്ലയിൽ നിന്നും അഞ്ച് പേർ ദക്ഷിണ ത്രിപുര ജില്ലയിൽ നിന്നുള്ളവരുമാണ്. ഗോമതി, ഖോവായ് ജില്ലകളിൽ നിന്ന് രണ്ട് പേരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ദുരിത ബാധിതപ്രദേശങ്ങളിൽ SDRF, NDRF, സിവിൽ ഡിഫൻസ് വോളൻ്റിയർമാർ, ഫയർ ആൻഡ് എമർജൻസി സർവീസുകൾ എന്നിവയുൾപ്പെടെ 200-ലധികം റെസ്ക്യൂ ടീമുകളെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
Also Read ; നഴ്‌സറിയിൽ വിദ്യാർഥിനികൾക്കെതിരെ ലൈംഗിക പീഡനം; താനെയിൽ പ്രതിഷേധം ശക്തം
കഴിഞ്ഞ 48 മണിക്കൂറിലധികമായി പെയ്യുന്ന കനത്തമഴയിൽ സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് പൊടുന്നനെ ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. അടുത്ത രണ്ടു ദിവസങ്ങളിലും ത്രിപുരയിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ബഗഫ (375.8 മിമി), ബെലോണിയ (324.4 മിമി), അമർപൂർ (307.1 മിമി), ഹൗറ, ധലായ്, മുഹൂരി, ഖോവായ് നദികളിലെ ജലനിരപ്പ് നിലവിൽ അപകടകരമാം വിധം ഉയർന്ന് നിൽക്കുകയാണ്.നിലവിൽ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്, സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം അവലോകന യോഗത്തിന് നേതൃത്വം നൽകുമെന്നാണ് വിവരം.