സമരം ചെയ്യുന്നതിന് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ അനുമതി ലഭിച്ചിട്ടുണ്ട്
തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ബാലുവിനെതിരെ എസ്എൻഡിപി ഇരിഞ്ഞാലക്കുട യൂണിയൻ. വിവേചനം നേരിട്ടയാൾ പരാതി നൽകാൻ തയ്യാറാകുന്നില്ല. ആദ്യ ഘട്ടത്തിൽ സഹായം അഭ്യർഥിച്ച ബാലു രേഖാമൂലം കാര്യങ്ങൾ ധരിപ്പിച്ചില്ല. സംഘടന വിഷയത്തിൽ ഇടപെടാൻ തയ്യാറായപ്പോൾ സ്വീകരിച്ചത് അവധിയിൽ പോകുന്ന സമീപനമാണെന്നും എസ്എൻഡിപി ഇരിഞ്ഞാലക്കുട യൂണിയൻ ആരോപിച്ചു.
പരാതി നൽകാത്തതിനാൽ പ്രതികരിക്കാൻ ആവുന്നില്ല. പരാതി നൽകിയാൽ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹ സമരം അടക്കം നടത്തും. സമരം ചെയ്യുന്നതിന് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെ ഒന്നാകെ ഒരുമിച്ച് നിർത്തിയായിരിക്കും സമരം ആരംഭിക്കുകയെന്നും എസ്എൻഡിപി ഇരിഞ്ഞാലക്കുട യൂണിയൻ പ്രസിഡൻറ് സന്തോഷ് ചേർക്കുളം പറഞ്ഞു.
അതേസമയം, കഴകം ജോലികൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്ന് വാര്യർ സമാജം അറിയിച്ചു. ഹൈക്കോടതിയിൽ റിട്ട് പെറ്റീഷനുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ചും സംഘടന ആലോചിക്കും. ക്ഷേത്രത്തിലെ കഴകപ്രവർത്തികൾക്ക് അവകാശം തെക്കേ വാര്യത്ത് കുടുംബത്തിനാണ്. കുടുംബത്തിൻ്റെ അവകാശം നേടിയെടുക്കാൻ ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും വാര്യർ സമാജം സംസ്ഥാന ട്രഷറർ ഗിരീശൻ മൂർക്കനാട് പറഞ്ഞു.