നിയമ ഭേദഗതിക്കായി അഞ്ചു വർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം പിടിവാശി ഉപേക്ഷിക്കണം
വന്യജീവി ആക്രമണത്തിൽ ശാശ്വതപരിഹാരം എന്നൊരു വാക്കില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പരമാവധി ചെയ്യുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
"കെപിസിസി അധ്യക്ഷൻ തൻ്റെ പരാജയം സ്വയം സമ്മതിച്ചയാളാണ്. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പ് ഉയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ. രാജി പ്രശ്നപരിഹാരമല്ല. എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്," എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
ഇന്നലെ വന്യജീവി പ്രശ്നത്തിൽ യോഗം ചേർന്നു, പത്ത് കർമ്മപദ്ധതികൾ നടത്തും. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കഴിഞ്ഞ രണ്ടു വർഷമാണ്. അതിനുമുമ്പ് അത് ഇല്ല എന്നല്ല അർത്ഥം. നിയമ ഭേദഗതിക്കായി അഞ്ചു വർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം പിടിവാശി ഉപേക്ഷിക്കണം. ആദിവാസി ഗോത്ര വിഭാഗക്കാർക്ക് ഒഴികെ മറ്റാർക്കെങ്കിലും വനത്തിനുള്ളിൽ പോകാൻ അനുവാദം ഉണ്ടോ. വനത്തിൽ നിന്ന് പുറത്തിറങ്ങുന്ന വന്യജീവികളെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കും. വന്യജീവി ആക്രമണത്തിൽ ശാശ്വതം എന്നൊരു വാക്കില്ല. പരമാവധി ചെയ്യുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
ALSO READ: "ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു"; CWC ചെയർപേഴ്സണും CPIM പ്രവർത്തകരും മർദിച്ചെന്നും പരാതി
എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻസിപി സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ടെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
"തോമസ് കെ. തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണ്. പി.സി. ചാക്കോയുടെ രാജി ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ്. പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോ. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. എൻ്റെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പാർട്ടിയെ ലംഘിക്കുന്ന ഒരു നിലപാട് ഞാൻ സ്വീകരിക്കില്ല. ഞാൻ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ പരാജയപ്പെട്ടിട്ടില്ല. എനിക്ക് പാർട്ടി പ്രവർത്തകരോട് വിശ്വാസമുണ്ട്. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ല," എ.കെ. ശശീന്ദ്രൻ പറഞ്ഞു.