ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുൻ നേതാക്കൾ നടത്തിയത്. ആം ആദ്മി പാർട്ടിയിൽ വർധിച്ചുവരുന്ന അഴിമതിയെ തുടർന്നാണ് രാജിയെന്നാണ് മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് വിമർശിച്ചത്
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത രാഷ്ട്രീയ പ്രഹരമേൽപ്പിച്ച് രാജിവെച്ച എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കൾ നേതാക്കളെ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ എട്ട് ആം ആദ്‌മി എംഎൽമാർ രാജിവെച്ചിരുന്നു. രോഹിത് കുമാർ മെഹ്‌റൗലിയ, രാജേഷ് ഋഷി, മദൻ ലാൽ, നരേഷ് യാദവ് , ഭൂപീന്ദർ സിംഗ് ജൂൺ, ഭാവന ഗൗർ, പവൻ ശർമ, ഗിരീഷ് സോനി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നത്. ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുൻ നേതാക്കൾ നടത്തിയത്. ആം ആദ്മി പാർട്ടിയിൽ വർധിച്ചുവരുന്ന അഴിമതിയെ തുടർന്നാണ് രാജിയെന്നാണ് മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് വിമർശിച്ചത്.
ALSO READ: ധനികർ വോട്ട് തേടുന്ന ഡൽഹി തെരഞ്ഞെടുപ്പ്; സമ്പത്തിൽ മുൻപിൽ ബിജെപി സ്ഥാനാർഥികൾ
എഎപി അതിൻ്റെ ആദ്യകാല പ്രത്യയശാസ്ത്രത്തിൽ നിന്ന് അകന്നെന്നും പാർട്ടി നേതൃത്വം അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നും രാജിവെച്ച ഭൂപീന്ദർ സിങ്ങും ആരോപിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിലും, സ്വാതി മാലിവാളിനെതിരായ കേസിലും പാർട്ടി നേതൃത്വത്തിലെ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നും രാജിവെച്ച എഎപി എംഎൽഎമാരിൽ ഒരാൾ ആരോപിച്ചു.