കലോത്സവം നാളെ നടത്തുമെന്നാണ് നേരത്തെ യൂണിവേഴ്സിറ്റിയും അറിയിച്ചത്
വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയതോടെ നിർത്തിവച്ച കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം നടത്തിപ്പിൽ അനിശ്ചിതത്ത്വം തുടരുന്നു. പൊലീസ് സുരക്ഷിതത്വം ഒരുക്കിയാൽ മാത്രമേ കലോത്സവം നടത്താനാകു എന്നാണ് മാള ഹോളി ഗ്രേസ് കോളേജ് അധികൃതർ പറയുന്നത്.
കലോത്സവം നാളെ നടത്തുമെന്നാണ് നേരത്തെ യൂണിവേഴ്സിറ്റിയും അറിയിച്ചത്. പ്രോഗ്രാം കമ്മിറ്റി കലോത്സവം നടത്തിപ്പിനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയാണ് അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു ഡീസോൺ മത്സരങ്ങൾ നിർത്തിവച്ചിരുന്നത്.
ജനുവരി 28 നാണ് കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരഫലം ചോദ്യം ചെയ്തതോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി ലാത്തി വീശി. ഇതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്നാണ് കലോത്സവം നിർത്തി വച്ചത്.