കേന്ദ്ര ഫണ്ട് കിട്ടാതായതോടെ ഭിന്നശേഷി വിദ്യാർഥികൾക്ക് ആവശ്യമായ കണ്ണട, ശ്രവണസഹായി, വീൽചെയർ, കിടക്ക തുടങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണമുൾപ്പടെ മുടങ്ങി കിടക്കുകയാണ്
സംസ്ഥാനത്തെ ഒന്നേകാൽ ലക്ഷം ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനം നിലയ്ക്കുന്നു. അധ്യയന വർഷം അവസാനിക്കാറായിട്ടും സമഗ്ര ശിക്ഷാ കേരള പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതം ലഭിക്കാതായതോടെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വിവിധ പദ്ധതികൾ പൂർണ്ണമായും മുടങ്ങിയ നിലയിലാണ്. 120 കോടി രൂപയാണ് വർഷം തോറും ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള വിവിധ പദ്ധതികൾക്ക് സമഗ്ര ശിക്ഷാ കേരള പദ്ധതി വഴി ചെലവഴിക്കുന്നത്.
കേന്ദ്ര ഫണ്ട് കിട്ടാതായതോടെ ഭിന്നശേഷി വിദ്യാർഥികൾക്ക് ആവശ്യമായ കണ്ണട, ശ്രവണസഹായി, വീൽചെയർ, കിടക്ക തുടങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണമുൾപ്പടെ മുടങ്ങി കിടക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള ശുചിമുറി, സോളാർ പാനൽ തുടങ്ങി സ്കൂളുകളിൽ പൂർത്തിയാക്കേണ്ട നിരവധി നിർമാണപ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലാണ്. ഫണ്ട് വൈകി ലഭിച്ചാലും കുട്ടികൾക്ക് ഉപയോഗപ്രദമായി ഇത് നടത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും.
60:40 എന്ന അനുപാതത്തിലാണ് എസ്എസ്കെ പദ്ധതിയിലെ കേന്ദ്ര-സംസ്ഥാനവിഹിതമായി 800 കോടി രൂപ വർഷം തോറും എസ്എസ്കെ വിവിധ വിഭാഗങ്ങൾക്കായി ചെലവഴിക്കുന്നത്. ഇതിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള 120 കോടി രൂപ ഇനിയും നൽകിയിട്ടില്ല. കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ. ഫണ്ടില്ലാത്തതിനാൽ മലയോര മേഖലയിലെ പട്ടികവർഗ വിദ്യാർഥികളുടെ ഉന്നമനത്തിനായി സംസ്ഥാനത്ത് ആരംഭിച്ച 100 ലധികം പ്രതിഭാ കേന്ദ്രങ്ങൾ പകുതിയിൽ കൂടുതലും വെട്ടിക്കുറച്ചു. കേന്ദ്രഫണ്ട് കൂടി ലഭിക്കാതെ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്നാണ് അധ്യാപക സംഘടനകളും വ്യക്തമാക്കുന്നത്.