നയതന്ത്ര മാർഗങ്ങളിലൂടെ അടുത്ത വർഷത്തോടെ യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ പൂർണമായും ശ്രമിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു
ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റാകുന്നതോടെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സെലൻസ്കിയുടെ പ്രതികരണം. നയതന്ത്ര മാർഗങ്ങളിലൂടെ അടുത്ത വർഷത്തോടെ യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ പൂർണമായും ശ്രമിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ട്രംപ് യുഎസ് പ്രസിഡൻ്റായാൽ റഷ്യയുമായുള്ള യുദ്ധം അതിവേഗം അവസാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു സെലൻസ്കിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ 'ക്രിയാത്മകമായ ആശയവിനിമയം' നടത്തി. റഷ്യയുമായി സാധ്യമായ ചർച്ചകൾ സംബന്ധിച്ച് ട്രംപ് എന്തെങ്കിലും ആവശ്യമുന്നയിച്ചിട്ടുണ്ടോയെന്ന് കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിലും, യുക്രെയ്നിൻ്റെ നിലപാടിന് വിരുദ്ധമായ ഒന്നും ട്രംപിൽ നിന്നുണ്ടായിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്ന നേതാവാണ് ട്രംപ്. യുദ്ധത്തിൽ യുക്രെയ്ന് സൈനിക സഹായം നൽകുന്നതിലൂടെ അമേരിക്കൻ വിഭവങ്ങൾ ചോർന്നു പോവുകയാണെന്നാണ് ട്രംപിൻ്റെ പക്ഷം.
“ഇപ്പോൾ വൈറ്റ് ഹൗസിനെ നയിക്കുന്നവരുടെ നയങ്ങളനുസരിച്ച് യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഉറപ്പാണ്. അമേരിക്കൻ പൗരന്മാരോടുള്ള അവരുടെ വാഗ്ദാനമാണ് ഇത്, ”യുക്രെയ്‌ൻ മാധ്യമമായ സസ്‌പിൽനുമായുള്ള അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞു. അടുത്ത വർഷത്തോടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യണമെന്നും, നയതന്ത്ര മാർഗങ്ങളിലൂടെ തന്നെ യുദ്ധം അവസാനിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ALSO READ: ത്രിരാഷ്ട്ര സന്ദർശനത്തിനൊരുങ്ങി മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയ സന്ദർശനം 17 വർഷങ്ങൾക്ക് ശേഷം
യുക്രെയ്ന് സൈനികസഹായം നൽകുന്നതിലടക്കം ട്രംപിന് അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിനാൽ തന്നെ ഇരുവരും തമ്മിൽ അത്ര നല്ല ബന്ധമല്ല.എന്നാൽ വർഷങ്ങൾ നീണ്ട അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, സെലൻസ്‌കിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്നായിരുന്നു ട്രംപ് തറപ്പിച്ചുപറഞ്ഞിരുന്നത്. സെപ്റ്റംബറിൽ ഇരുവരും ന്യൂയോർക്കിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, ആ കൂടിക്കാഴ്ചയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിച്ചെന്നും, യുദ്ധം വളരെ വേഗം പരിഹരിക്കപ്പെടുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. അതേസമയം എങ്ങനെയാണ് യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ട്രംപ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.